വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫ്‌ളക്‌സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല്‍ എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.
വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്‍മുന്നില്‍ തെളിയും.
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
വമ്പന്‍ മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള്‍ പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം